
ജൂനിയര്‍ ഹോക്കി ലോകകപ്പ് നിലനിർത്തി ജര്‍മ്മനി. ഫൈനലിൽ സ്പെയ്നിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ 3-2 സ്കോറിൽ കീഴടക്കിയാണ് ജർമൻ ടീം കപ്പുയർത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും സമനിലയിലായിരുന്നു. (1-1). ലൂസേഴ്സ് ഫൈനലിൽ അർജന്റീനയെ തകർത്ത് ഇന്ത്യ വെങ്കലം സ്വന്തമാക്കി. (4-2).
ജർമനിക്കായി ജസ്റ്റിസ് വാർവെഗ്ഗും (27) സ്പെയിനിനായി നിക്കൊളാസ് മുസ്റ്ററോസുമാണ് (33) ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ ജർമനി മൂന്നു ഗോൾ നേടിയപ്പോൾ സ്പാനിഷ് ടീമിന്റെ മൂന്നു ഷോട്ടുകൾ ലക്ഷ്യംകണ്ടില്ല.
രണ്ടു ഗോളുകള്‍ക്ക് പിന്നിലായശേഷം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് ഇന്ത്യ കരുത്തരായ അര്‍ജന്റീനയ്ക്കെതിരേ ജയം പിടിച്ചെടുത്തത്. അങ്കിത് പാല്‍ (49), മന്‍മീത് സിങ് (52), ഷർദനന്ദ് തിവാരി (57) അന്‍മോള്‍ എക്ക (58), എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. നിക്കൊളാസ് റോഡ്രിഗസും (3), സാന്റേിയാഗൊ ഫെര്‍ണാണ്ടസും (44) നേടിയ ഗോളുകളിലാണ് ആദ്യ പകുതിയില്‍ അര്‍ജന്റീന ആധിപത്യം നേടിയത്.