
യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഷെങ്കൻ വിസ മാതൃകയിൽ ഗൾഫ് രാജ്യങ്ങളിൽ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം അവസാന പാദത്തോടെ ആരംഭിക്കുമെന്ന് യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി. ദേശീയ വാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ജി.സി.സി ഗ്രാൻഡ് ടൂറിസ്റ്റ് വിസ എന്ന പേരിൽ പുറത്തിറക്കുന്ന വിസക്ക് മൂന്നു മാസമായിരിക്കും പ്രാബല്യം. പദ്ധതി നടപ്പിലാവുന്നതോടെ ഒറ്റ വിസയിൽ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ലോകത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ എന്ന നിലയിൽ ഗൾഫിന്റെ കൂട്ടായ ആകർഷണം വർധിപ്പിക്കുന്നതിനും പ്രാദേശിക സംയോജനത്തിനുമുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും ഏകീകൃത വിസയെന്ന് മന്ത്രി പറഞ്ഞു.
2023ൽ പദ്ധതിക്ക് ഗൾഫ് സഹകരണ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി നടപടി പുരോഗമിക്കുകയാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനം ഗൾഫ് രാജ്യങ്ങളിൽ ബന്ധുക്കളുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും. നിലവിൽ ഓരോ രാജ്യത്തേക്കും സഞ്ചരിക്കുന്നതിന് പ്രത്യേകം വിസ എടുക്കണം. ഏകീകൃത വിസ വരുന്നതോടെ ഇതിനായുള്ള നടപടിക്രമങ്ങളുടെ കാലതാമസവും പണവും ലാഭിക്കാനാവും. നിലവിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളെയും ബന്ധിപ്പിച്ച് വിമാന സർവിസുണ്ട്. വിമാനത്തിൽ ഒരു മണിക്കൂർ യാത്രകൊണ്ട് ഗൾഫ് രാജ്യങ്ങളിൽ എത്താനാവും. ജി.സി.സിയിലെ വിവിധ രാജ്യങ്ങളിൽ ബിസിനസുള്ളവർക്ക് ഏകീകൃത വിസകൂടി വരുന്നതോടെ ഇടക്കിടെ അവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങാനാവും.