
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടത്താൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി ഈ മാസം യുഎസ് സന്ദർശിച്ചേക്കുമെന്ന് യുക്രെയ്ൻ സുരക്ഷാ മേധാവി റുസ്തം ഉമറോവ്. ഏറ്റവും അനുയോജ്യമായ ആദ്യ തീയതിയിൽ സന്ദർശനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആദ്ദേഹം പറഞ്ഞു. ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന കരാറിലെ പ്രധാന നിബന്ധനകളിൽ അമേരിക്കയും യുക്രെയ്നും പൊതുവായ ധാരണയിലെത്തിയെന്നും ഉമറോവ് പറഞ്ഞു. ട്രംപ്-സെലെൻസ്കി ചർച്ചകളെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അബുദാബിയിൽ വച്ച് റഷ്യൻ പ്രതിനിധികളുമായി തങ്ങളുടെ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്ഥിരീകരിച്ചു. യുക്രെയ്ൻ സമാധാന ഉടമ്പടിക്ക് സമ്മതിച്ചു എന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ ബിബിസിയോട് പറഞ്ഞു. ഇതു സംബന്ധിച്ച് ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയ്ക്കു നേട്ടമാകുന്ന സമാധാനപദ്ധതിക്കു വഴങ്ങാൻ യുക്രെയ്നിനുമേൽ യുഎസ് സമ്മർദം ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ അംഗീകാരത്തോടെ ട്രംപ് ഭരണകൂടം തയാറാക്കിയ വെടിനിർത്തൽ കരാർ യുക്രെയ്ൻ അംഗീകരിച്ചില്ലെങ്കിൽ ആയുധസഹായം പിൻവലിക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വരുന്ന വ്യാഴാഴ്ചയ്ക്കകം കരാറിൽ ഒപ്പിടണമെന്നാണ് അന്ത്യശാസനം. 100 ദിവസത്തിനകം യുക്രെയ്നിൽ തിരഞ്ഞെടുപ്പു നടത്തണമെന്നും സൈനികരുടെ എണ്ണം കുറയ്ക്കണമെന്നും കരാറിലുണ്ട്.