
പാക്കിസ്ഥാന്റെ ആദ്യത്തെ ചൈനീസ് നിർമിത അന്തർവാഹിനി അടുത്ത വർഷം സജീവ സേവനത്തിൽ പ്രവേശിക്കും. ഇന്ത്യയെ നേരിടാനും പശ്ചിമേഷ്യയിലേക്കു തങ്ങളുടെ ശക്തി വ്യാപിപ്പിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങൾക്കു കരുത്ത് പകരുന്നതാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 2028 ഓടെ എട്ട് ഹാൻഗോർ ക്ലാസ് അന്തർവാഹിനികളിൽ ശേഷിക്കുന്നവകൂടി പാക്കിസ്ഥാന് കൈമാറുന്നതിനുള്ള കരാർ സുഗമമായി പുരോഗമിക്കുകയാണെന്ന് അഡ്മിറൽ നവീദ് അഷ്റഫ്, ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിനോടു പറഞ്ഞു. ഈ അന്തർവാഹിനികൾ വടക്കൻ അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും പട്രോളിങ് നടത്താനുള്ള പാക്കിസ്ഥാന്റെ ശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാൽ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം വന്നതിനു പിന്നാലെയാണ് ചൈനീസ് അന്തർവാഹിനി കരാറിനെക്കുറിച്ചുള്ള ഈ വിവരങ്ങൾ പുറത്തുവന്നത്. 5 ബില്യൻ ഡോളർ വരെ വിലമതിക്കുന്ന ഈ അന്തർവാഹിനി നിർമാണത്തിന്റെ കരാർ അനുസരിച്ച് ആദ്യത്തെ നാല് ഡീസൽ-ഇലക്ട്രിക് അറ്റാക്ക് അന്തർവാഹിനികൾ ചൈനയിൽ നിർമിക്കും. ശേഷിക്കുന്നവയുടെ ഭാഗങ്ങൾ പാക്കിസ്ഥാനിലെത്തിച്ച് അസംബിൾ ചെയ്യുമെന്നാണ് പുറത്തുവന്ന വിവരങ്ങളിൽനിന്നു ലഭ്യമാകുന്നത്. ഹുബെ പ്രവിശ്യയിലെ കപ്പൽശാലയിൽനിന്ന് പാക്കിസ്ഥാൻ ഇതിനകം മൂന്ന് അന്തർവാഹിനികൾ ചൈനയിലെ യാങ്സി നദിയിലേക്ക് ഇറക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.