
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും വേഗത്തിൽ പ്രവർത്തിക്കണമെന്ന് നിർദേശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാനപദ്ധതിയുടെ ഒന്നാംഘട്ടം ഈയാഴ്ച നടപ്പിലാകുമെന്നും ട്രംപ് പറഞ്ഞു. സമയം വളരെ പ്രധാനപ്പെട്ടതാണെന്നും അല്ലെങ്കിൽ വലിയ രക്തച്ചൊരിച്ചിൽ ഉണ്ടാകും. ബന്ദികളെ വളരെ വേഗം മോചിപ്പിക്കുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാനപദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിലെ കയ്റോയിൽ ആരംഭിച്ചേക്കും. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും കൈമാറ്റമാണു മുഖ്യചർച്ചാവിഷയം. അതേസമയം, ഗാസയിൽ ഇസ്രയേൽ ടാങ്കുകൾ വീടുകൾ ഇടിച്ചുനിരത്തുന്നതു ഇന്നലെയും തുടർന്നു. ആക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടു.
ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണു കയ്റോയിലെ ചർച്ച. ഇസ്രയേൽ, ഹമാസ് പ്രതിനിധികൾ പങ്കെടുക്കും. ആയുധം ഉപേക്ഷിക്കണമെന്ന ആവശ്യത്തോടു ഹമാസ് പ്രതികരിക്കാത്ത സാഹചര്യത്തിൽ ഇസ്രയേൽ വിട്ടുവീഴ്ചയ്ക്കു തയാറാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. ഈ വിഷയത്തിലാണ് നേരത്തെ ചർച്ചകൾ പരാജയപ്പെട്ടത്.