
265 മില്യൺ ഡോളർ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് എക്സിക്യൂട്ടിവുകൾക്ക് സമൻസ് അയക്കണമെന്ന അഭ്യർഥനയോട് ഇന്ത്യൻ അധികൃതർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷൻ അമേരിക്കൻ കോടതിയെ അറിയിച്ചു. കമീഷൻ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ച രേഖകളിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അദാനി ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും നിയമപരമായ രേഖകൾ നൽകുന്നതിനായി ഇന്ത്യയുടെ നിയമ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെട്ടതായും എസ്.ഇ.സി ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചു. മന്ത്രാലയവുമായുള്ള അവരുടെ ഏറ്റവും പുതിയ ആശയവിനിമയം സെപ്റ്റംബർ 14 നായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ അധികൃതരിൽനിന്നും അതിർത്തി കടന്നുള്ള സഹകരണം ഉറപ്പാക്കാൻ യു.എസ് റെഗുലേറ്റർ നടത്തിയ ഉന്നതതല ശ്രമങ്ങളിലൊന്നാണിത്.
എസ്.ഇ.സി ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രാലയവുമായി ആശയവിനിമയം തുടരുകയും ഹേഗ് സർവിസ് കൺവെൻഷൻ വഴി പ്രതികളെ രാജ്യത്തിലേക്ക് കൊണ്ടുവരുന്നതിനായി ശ്രമിക്കുകയും ചെയ്യുമെന്ന് രേഖകളിൽ പറയുന്നു. അദാനി ഗ്രൂപ്പ് എക്സിക്യൂട്ടിവുകൾ ആരും യു.എസ് കസ്റ്റഡിയിലില്ല. ഇരുവരും നിലവിൽ ഇന്ത്യയിലാണ്.