
ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിനും സഹകരണത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി അബ്ദുൽ മജീദ് ഹക്കിം ഇലാഹി. ഇന്ത്യയിലെ ദാർശനിക ഗ്രന്ഥങ്ങൾ ഇറാനിൽ പഠിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
‘‘ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തിന് മൂവായിരം വർഷത്തെ പഴക്കമുണ്ട്. ഇസ്‌ലാമിന് മുൻപുതന്നെ ഇന്ത്യയിലെ തത്വശാസ്ത്ര ഗ്രന്ഥങ്ങൾ ഇറാനിൽ ഉപയോഗിച്ചിരുന്നു. ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ മേഖലകളിലെ ഇന്ത്യയുടെ നേട്ടങ്ങൾ ഇറാൻ പഠിച്ചിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ഇന്ത്യയുമായുള്ള നല്ല ബന്ധത്തിനും സഹകരണത്തിനും എപ്പോഴും ഊന്നൽ നൽകുന്നുണ്ട്. ചബഹാർ പദ്ധതിയിൽ ഇരുരാജ്യങ്ങളും മികച്ച രീതിയിൽ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉപരോധങ്ങൾ കാരണം ഇറാനിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ട്. ഇതിൽ ചിലർക്ക് ദേഷ്യമുണ്ടെന്നത് സത്യമാണ്. എന്നാൽ ചിലർ ഈ സാഹചര്യം തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ചൂഷണം ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതുപോലെയല്ല കാര്യങ്ങൾ. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയവും ശാന്തവുമാണ്. ഇറാനിലെ സാഹചര്യത്തെക്കുറിച്ച് രണ്ടു വശങ്ങളുണ്ട്. ഒന്ന് യാഥാർഥ്യം, മറ്റൊന്ന് മാധ്യമങ്ങളും ശത്രുക്കളും ചേർന്നുണ്ടാക്കുന്ന ഭാവനകൾ. ഈ രണ്ടു കാര്യങ്ങൾ തമ്മിലും വലിയ വ്യത്യാസമുണ്ട്. സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നത് വസ്തുതയാണ്. എന്നാൽ മാധ്യമങ്ങൾ അത് വല്ലാതെ പെരുപ്പിച്ചു കാട്ടുകയാണ്’’ – അബ്ദുൽ മജീദ് ഹക്കിം ഇലാഹി പറഞ്ഞു.