
യെമനിലെ സൗദിവിരുദ്ധ സതേൺ ട്രാൻസിഷനൽ കൗൺസിൽ (എസ്ടിസി) സേനയുടെ ക്യാംപിൽ ആക്രമണം നടത്തി സൗദി അറേബ്യ. ഹദ്രമൗത്ത് പ്രവിശ്യയിലായിരുന്നു ആക്രമണം. ഏഴു പേർ കൊല്ലപ്പെട്ടെന്നും ഇരുപതിലേറെ പേർക്ക് പരുക്കേറ്റെന്നും എസ്ടിസി അധികൃതർ അറിയിച്ചു.
സൗദി അറേബ്യ ഹദ്രമൗത്തിലെ അൽ-ഖസഹ് പ്രദേശത്തെ എസ്ടിസി ക്യാംപിൽ ഏഴു വ്യോമാക്രമണങ്ങൾ നടത്തിയെന്ന് വാദി ഹദ്രമൗത്ത്, ഹദ്രമൗത്ത് മരുഭൂമി എന്നിവിടങ്ങളിലെ എസ്ടിസി തലവൻ മുഹമ്മദ് അബ്ദുൽ മാലിക് പറഞ്ഞു. അതേസമയം, സൗദി പിന്തുണയുള്ള നാഷനൽ ഷീൽഡ് ഫോഴ്സസ് (എൻഎസ്എസ്) എസ്ടിസിയുടെ ക്യാംപ് ലക്ഷ്യമാക്കി മുന്നേറിയെങ്കിലും എസ്ടിസി തയാറാകാത്തതിനെ തുടർന്ന് വ്യോമാക്രമണം ആരംഭിക്കുകയായിരുന്നുവെന്ന് എസ്ടിസി ഉപാധ്യക്ഷൻ അഹ്മദ് ബിൻ ബ്രേയ്ക് പറഞ്ഞു.
യുഎഇ പിന്തുണയുള്ള ദക്ഷിണ യെമൻ വിമതസേനയുടെ നിയന്ത്രണത്തിലുള്ള തുറമുഖനഗരമായ മുകല്ലയിൽ സൗദി അറേബ്യ ഡിസംബർ 31 ന് ബോംബിട്ടിരുന്നു. ഫുജൈറയിൽ നിന്നെത്തിയ യുഎഇയുടെ 2 കപ്പലുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദക്ഷിണ യെമൻ പ്രത്യേക രാജ്യമാക്കാൻ ലക്ഷ്യമിടുന്ന എസ്ടിസി സേന മുകല്ല പിടിച്ചതിനു പിന്നാലെയായിരുന്നു സൗദിയുടെ ആക്രമണം