
ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള വ്യവസ്ഥകളെച്ചൊല്ലി യുഎസും ഇറാനും തമ്മിൽ യുഎൻ രക്ഷാസമിതിയിൽ വാക്പോര്. നേരിട്ടുള്ള ചർച്ചകൾക്ക് തയാറാണെന്ന് യുഎസ് വ്യക്തമാക്കിയപ്പോൾ നീതിയുക്തമായ ചർച്ചയല്ല യുഎസ് ആഗ്രഹിക്കുന്നതെന്നും മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാൻ പ്രതികരിച്ചു.
‘ഇറാനുമായി ഔദ്യോഗിക ചർച്ചകൾക്ക് യുഎസ് തയാറാണ്. എന്നാൽ നേരിട്ടുള്ള അർഥവത്തായ സംഭാഷണത്തിന് ഇറാൻ തയാറായാൽ മാത്രമേ അത് സാധ്യമാകു. ഏതൊരു ക്രമീകരണത്തിനും ചില നിബന്ധനകളുണ്ടെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ പ്രധാനം, ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണം പാടില്ല എന്നതാണ്. അത് ഞങ്ങളുടെ പ്രധാന നിലപാടായി തുടരുന്നു’ – യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഡെപ്യൂട്ടി മിഡിൽ ഈസ്റ്റ് പ്രതിനിധി മോർഗൻ ഓർട്ടാഗസ് രക്ഷാസമിതിയിൽ പറഞ്ഞു.