
ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗ്ബസാർ മേഖലയിലെ മേൽപ്പാലത്തിൽനിന്ന് അക്രമികൾ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നെന്ന് ബംഗ്ലദേശ് പൊലീസ് പറഞ്ഞു. രണ്ടാഴ്ചയായി കലാപം തുടരുന്ന ബംഗ്ലദേശിൽ സ്ഥിതി ഇതോടെ രൂക്ഷമായി. മോഗ്ബസാറിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന സിയാം എന്നയാൾക്ക് ഗുരുതര പരുക്കേൽക്കുകയും ഇയാൾ പിന്നീട് മരിക്കുകയും ചെയ്തു.
സ്വകാര്യ ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു സിയാം എന്ന് ബന്ധുക്കൾ പറയുന്നു. ആക്രമണത്തിനുശേഷം അക്രമികൾ രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിനു പിന്നിലെ ലക്ഷ്യം അറിവായിട്ടില്ലെന്ന് ധാക്ക മെട്രോപൊളിറ്റന് പൊലീസ് ഡപ്യൂട്ടി കമ്മിഷണർ മസൂദ് ആലം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.