
റഷ്യൻ നഗരമായ മോസ്കോയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ടു പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. തെക്കൻ മോസ്കോയിലാണ് ബുധനാഴ്ച സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്ത് ഫൊറൻസിക് ഉദ്യോഗസ്ഥരടക്കം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മോസ്കോയിൽ കാർ ബോംബ് സ്ഫോടനത്തിൽ സൈനിക ജനറൽ കൊല്ലപ്പെട്ടിരുന്നു. റഷ്യൻ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയ്നിങ് ഡയറക്ടറേറ്റിന്റെ മേധാവി ലഫ്. ജനറൽ ഫാനൽ സർവറോവാണു കൊല്ലപ്പെട്ടത്.
മോസ്കോയിലെ യസീനേവ സ്ട്രീറ്റിൽ രാവിലെയാണ് സ്ഫോടനമുണ്ടായത്. കാറിനടിയിൽ ഘടിപ്പിച്ച ബോംബ് പൊട്ടിയാണ് സായുധസേനയുടെ മുതിർന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. യുക്രെയ്ൻ ചാരസംഘടനയാണു കൊലയ്ക്കു പിന്നിലെന്നാണ് റഷ്യ സംശയിച്ചത്. ഇതിനു പിന്നാലെയാണ് ബുധനാഴ്ച വീണ്ടും മോസ്കോയിൽ സ്ഫോടനമുണ്ടായത്.