ublnews.com

അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യക്കും 17 വർഷം വീതം തടവ്

തോഷാഖാന അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കും അഴിമതി വിരുദ്ധ കോടതി 17 വർഷം വീതം തടവുശിക്ഷ വിധിച്ചു.

2021ൽ സൗദി അറേബ്യൻ സർക്കാരിൽനിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങൾ കൈകാര്യം ചെയ്തതിൽ തട്ടിപ്പ് നടത്തിയെന്നാണ് ഇരുവർക്കും എതിരെയുള്ള കേസ്. റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലായ അദിയാലയിൽ വച്ചാണ് പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അർജുമന്ത് വിധി പ്രസ്താവിച്ചത്. പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്‌ഷൻ 409 (വിശ്വാസവഞ്ചന) പ്രകാരം 10 വർഷത്തെ കഠിനതടവും, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഏഴ് വർഷത്തെ തടവുമാണ് ഇരുവർക്കും വിധിച്ചത്. ഇരുവരും 16.4 ദശലക്ഷം പാക്കിസ്ഥാൻ രൂപ വീതം പിഴയായും ഒടുക്കണം.

വിലകൂടിയ വാച്ചുകൾ, വജ്രം, സ്വർണാഭരണങ്ങൾ എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ‘തോഷാഖാന’യിൽ (സമ്മാനപ്പുര) നിക്ഷേപിക്കാതെ മറിച്ചുവിറ്റു എന്നാരോപിച്ച് 2024 ജൂലൈയിലാണ് കേസ് ഫയൽ ചെയ്തത്. ഈ കേസിൽ ബുഷ്റ ബീബിക്ക് 2024 ഒക്ടോബറിലും ഇമ്രാൻ ഖാന് തൊട്ടടുത്ത മാസവും ഇസ്‌ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്. മറ്റൊരു കേസിൽ ഇരുവരും അദിയാല ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് പുതിയ വിധി വരുന്നത്. ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top