
തിങ്കളാഴ്ച രാത്രി ജപ്പാന്റെ വടക്കുകിഴക്കൻ തീരത്തുനിന്ന് 80 കിലോമീറ്റർ അകലെ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ ആശങ്ക പടർത്തി ‘മെഗാക്വേക്ക്’ മുന്നറിയിപ്പും. ഭൂകമ്പത്തെ തുടർന്ന് 40–50 സെന്റീമീറ്റർ ഉയരത്തിൽ സുനാമി തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചതിനു പിന്നാലെയാണ് വിനാശകരമായ 8ന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന മെഗാക്വേക്കിനും സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസം നടന്ന ഭൂകമ്പത്തിന് പിന്നാലെ 90,000 പേരെയാണ് അധികൃതർ ഒഴിപ്പിച്ചത്. സുനാമി മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ജെഎംഎയാണ് മെഗാക്വേക്ക് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഉടൻ ഒരു മെഗാക്വേക്കിന് സാധ്യതയില്ലെങ്കിലും ജപ്പാൻ മേഖലയിൽ ഒരു ഭീമൻ മെഗാക്വേക്ക് സംഭവിക്കാനുള്ള സാധ്യത മുൻപുള്ളതിനേക്കാൾ കൂടുതലാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതിനിടെ ചൊവ്വാഴ്ച പുലർച്ചെ 5.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ജപ്പാനിൽ ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ഹോഞ്ചോയിൽ നിന്ന് ഏകദേശം 122 കിലോമീറ്റർ തെക്ക്, 35 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.