
ഇന്ത്യ ആരുടെയും വ്യാമോഹത്തിൽ അകപ്പെടരുതെന്നും പാക്കിസ്ഥാൻ സമാധാനത്തിന്റെ രാഷ്ട്രമാണെന്നും പാക്ക് സിഡിഎഫ് അസിം മുനീർ. പാക്കിസ്ഥാന്റെ പരമാധികാരത്തെ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഭാവിയിൽ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ അതികഠിനമായിരിക്കും പ്രതികരണമെന്നും അസിം മുനീർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ആദ്യത്തെ സിഡിഎഫായി നിയമിതനായതിനു പിന്നാലെ തന്നെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ സായുധ സേനാ ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അസിം മുനീർ.
പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷങ്ങളെക്കുറിച്ച് സംസാരിച്ച മുനീർ, അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിനു വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. വർധിച്ചുവരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ മൂന്ന് സേനകളും ഏകീകൃത സംവിധാനത്തിനു കീഴിൽ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചടങ്ങിനിടെ അസിം മുനീർ പറഞ്ഞു. പാക്കിസ്ഥാൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു, നാവികസേനാ മേധാവി അഡ്മിറൽ നവീദ് അഷ്‌റഫ്, മൂന്ന് സായുധ സേനകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.