
ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവെച്ചു. ഫ്രാൻസിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം നൽകി മണിക്കൂറുകൾക്കകമാണ് രാജി. പ്രസിഡന്റിനാണ് രാജി സമർപ്പിച്ചത്. പ്രസിഡന്റ് രാജി സ്വീകരിക്കുകയും ചെയ്തുവെന്ന് ദ എലീസീസ് പ്രസ് ഓഫിസ് അറിയിച്ചു.
ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അടുത്ത അനുയായി ആണ് ലെകോർണു. വിവിധ രാഷ്ട്രീയപാർട്ടികളുമായി ആഴ്ചകളോളം ചർച്ചകൾ നടത്തിയതിന് ശേഷമാണ് ഇദ്ദേഹം ഞായറാഴ്ച പുതിയ മന്ത്രിസഭയെ നിയമിച്ചത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭ ആദ്യ യോഗം ചേരാനിരിക്കുകയായിരുന്നു. ഒരുമാസം മുമ്പാണ് ലെകോർണുവിനെ മാക്രോൺ പ്രധാനമന്ത്രിയായി നിയമിച്ചത്.
ഞായറാഴ്ച, മാക്രോൺ വലിയ മാറ്റമില്ലാത്ത മന്ത്രിസഭക്ക് നാമനിർദേശം നൽകിയതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും സ്വന്തം അനുയായികളിൽ നിന്നും പ്രതിഷേധമുയർന്നിരുന്നു.
12 മാസത്തിനിടെ ഫ്രാൻസ് ഭരിക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു ലെകോർണു. വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റോ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്.