
കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വയം നിയന്ത്രിത ഡ്രൈവറില്ലാ കാറിൽ സഞ്ചരിച്ച് ആർടി-6 ടാക്സികളുടെ ഔദ്യോഗിക പ്രവർത്തനം ഉദ്ഘാടനം ചെയ്തു. മദീനത് ജുമൈറയിൽ നടത്തുന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റ് വേദിയിലേക്കായിരുന്നു ഓട്ടോണമസ് ടാക്സി യാത്ര.
സഹ യാത്രികനായതു ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ചെയർമാൻ മത്തർ അൽ തായറും. പ്രമുഖ ടെക് കമ്പനിയായ ബൈഡു അപ്പോളോ ഗോ കമ്പനി വികസിപ്പിച്ചെടുത്തതാണു നൂതന വാഹനങ്ങൾ. ഈ വർഷം ആദ്യ പാദത്തിൽ തന്നെ ഈ ടാക്സികൾ നഗരത്തിലെ നിശ്ചിതയിടങ്ങളിൽ പൊതുജനങ്ങൾക്കു ലഭ്യമാക്കും.
റോഡിലെ ഗതാഗത സാഹചര്യങ്ങൾ സ്വയം മനസ്സിലാക്കി സുരക്ഷിതമായി സഞ്ചരിക്കാൻ സ്വയം നിയന്ത്രിത വാഹനങ്ങൾക്കു സാധിക്കും. നാൽപതിലേറെ നൂതന സെൻസറുകളും ലിഡാർ സാങ്കേതിക വിദ്യയുമാണ് ഇവയെ സഹായിക്കുന്നത്.
ടാക്സികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ദുബായ് സയൻസ് പാർക്കിൽ 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പ്രത്യേക ഓപ്പറേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചിരുന്നു. ചൈനയ്ക്കു പുറത്തുള്ള ബൈഡുവിന്റെ ആദ്യത്തെ കേന്ദ്രമാണിത്.
2030നകം ദുബായിലെ മൊത്തം ഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളിലേക്കു മാറ്റുക എന്നതാണു സ്മാർട്ട് സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് നയത്തിന്റെ ലക്ഷ്യം.
പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ കുറഞ്ഞ വാഹനങ്ങളാണു നിരത്തിലുള്ളതെങ്കിലും വരും വർഷങ്ങളിൽ ഇവയുടെ എണ്ണം ആയിരത്തിലേറെയാക്കി വർധിപ്പിക്കും.