
ഫുജൈറ∙ കനത്ത മഴ തുടരുന്നതിനിടെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. മഴയെത്തുടർന്ന് നിയന്ത്രണം വിട്ട വാഹനം റോഡിൽ മറിയുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെ ഫുജൈറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ഫുജൈറ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി അറിയിച്ചു. മഴക്കെടുതി നേരിടാൻ ഫുജൈറയിലുടനീളം പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
അപകടസാധ്യതയുള്ള മേഖലകളിലും പ്രധാന റോഡുകളിലും കൂടുതൽ പൊലീസ് സംഘത്തെ വിന്യസിച്ചു. റോഡിലെ വെള്ളക്കെട്ടുകൾ നിരീക്ഷിക്കാൻ അത്യാധുനിക കൺട്രോൾ റൂമും സജ്ജമാണ്. ഡ്രൈവർമാർ വേഗം കുറയ്ക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നും പൊലീസ് കർശന നിർദ്ദേശം നൽകി. നഗരത്തിലെ വെള്ളക്കെട്ടുകൾ നീക്കം ചെയ്യാൻ ഫുജൈറ മുനിസിപ്പാലിറ്റിയും യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണ്. വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യതയുള്ള ഇടങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്നതിനായി 5 പുതിയ പമ്പുകൾ (12 ഇഞ്ച്) കൂടി സജ്ജമാക്കി.