
മൂന്ന് ദിവസമായി തുടരുന്ന മഴ ബുധനാഴ്ച അർധരാത്രിയോടെ ശക്തിപ്രാപിച്ചതോടെ രാജ്യത്തിന്റെ പലയിടങ്ങളിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വെള്ളിയാഴ്ച ദുബൈയിൽ സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. സ്വകാര്യ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം അനുവദിക്കാം.
എന്നാൽ, ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമുള്ള ജോലികൾക്ക് ഹാജരാകണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യ വ്യാപകമായി മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നു. ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലെല്ലാം മഴ ലഭിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ റാസല്‍ഖൈമയിലെങ്ങും ചെറിയ തോതില്‍ ചാറ്റല്‍ മഴ ലഭിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെ ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെ ഉഗ്രരൂപം പ്രാപിക്കുകയായിരുന്നു. താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകുി. പല താമസ സ്ഥലങ്ങളിലും ഓഫിസ് കെട്ടിടങ്ങളിലും കാറ്റും മഴയും നാശം വിതച്ചു. വാഹന യാത്രികരെയും പുറം ജോലിക്കാരെയും മഴ ദുരിതത്തിലാഴ്ത്തി.
ഓള്‍ഡ് റാസ്, അല്‍ നഖീല്‍, അല്‍ മാമൂറ, അല്‍ മ്യാരീദ്, ജൂലാന്‍, അല്‍ മ്യാരീദ്, ശാം, അല്‍ജീര്‍, അല്‍ ജസീറ അല്‍ ഹംറ, അല്‍ ഗൈല്‍, ഹംറാനിയ, ദിഗ്ദാഗ, വാദി ഷൗക്ക, ഹജ്ജാര്‍ മലനിരകള്‍, ജബല്‍ ജെയ്സ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ശക്തമായ മഴ ലഭിച്ചു. വെള്ളിയാഴ്ച മഴ തുടരുമെന്നാണ് റിേപ്പാർട്ട്. പൊലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങൾ മുഴുസമയവും രക്ഷാപ്രവര്‍ത്തനത്തിന് നിലയുറപ്പിച്ചിട്ടുള്ളത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.