
ദുബൈയിലെ പെയ്ഡ് പാര്‍ക്കിങ് ഓപറേറ്ററായ പാര്ക്കിന് ദുബൈയിലെയും അബൂദബിയിലെയും വിവിധ കേന്ദ്രങ്ങളിലെ പാര്‍ക്കിങ് സൗകര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ദമാക്ക് പ്രോപര്‍ട്ടീസുമായി അഞ്ചുവര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രതിദിന പ്രവേശനം ലളിതമാക്കുകയും ഗതാഗതം സുഗമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ദമാകിന്റെ താമസ, വാണിജ്യകേന്ദ്രങ്ങളിലെ 3600ലധികം പാര്‍ക്കിങ് കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമാണ് കരാർ.
ദമാക് ഹില്‍സ് ഒന്നിലെ 500 പാര്‍ക്കിങ് ഇടങ്ങളുടെ ചുമതലയും ഡൗണ്‍ ടൗണ്‍ ദുബൈ, ഡി.ഐ.എഫ്.സി, ദുബൈ മറീന, ബിസിനസ് ബേ, അബൂദബിയിലെ അല്‍ റീം ഐലന്‍ഡ് എന്നിവിടങ്ങളിലെ 2700 പാര്‍ക്കിങ് ഇടങ്ങളുടെ പ്രവര്‍ത്തന ചുമതലയും പാര്ക്കിന് ഏറ്റെടുക്കും. ഇതാദ്യമായാണ് ദുബൈക്ക് പുറത്ത് പാർക്കിന് പാര്‍ക്കിങ് കേന്ദ്രങ്ങളുടെ ചുമതല ഏറ്റെടുക്കുന്നത് എന്ന പ്രത്യേകതയും കരാറിനുണ്ട്. പാർക്കിന് മൊബൈല്‍ ആപ് മുഖേനയായിരിക്കും ഈ പാര്‍ക്കിങ് ഇടങ്ങള്‍ സന്ദര്‍ശകര്‍ക്കും താമസക്കാര്ക്കുമൊക്കെ ലഭ്യമാക്കുക. എല്ലാ പാര്‍ക്കിങ് കേന്ദ്രങ്ങളും പാര്ക്കിന് മൊബൈല്‍ ആപ്പ് വഴി സംയോജിപ്പിക്കും.
2026 ആദ്യ പാദത്തിലാവും കരാര്‍പ്രകാരമുള്ള പാര്‍ക്കിങ് കേന്ദ്രങ്ങളുടെ ചുമതല പാര്ക്കിന് പൂര്‍ണതോതില്‍ ഏറ്റെടുക്കുക.ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്നിഷന്‍ സാങ്കേതികവിദ്യയടക്കമുള്ള സാങ്കേതികസംവിധാനങ്ങള്‍ പാര്കിന് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നടപ്പാക്കുന്നുണ്ട്.