
നഷ്ടപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദുബൈയിൽ പുതിയ നിയമം പ്രഖ്യാപിച്ചു. നഷ്ടമായ വസ്തുക്കൾ ലഭിക്കുന്നവർ 24 മണിക്കൂറിനുള്ളിൽ പൊലീസിൽ ഏൽപിച്ചാൽ 50,000 ദിർഹം വരെ പ്രതിഫലം ലഭിക്കും. നഷ്ടപ്പെട്ട സാധനത്തിന്റെ മൂല്യം അനുസരിച്ചായിരിക്കും പ്രതിഫലം നിശ്ചയിക്കുക.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്. നഷ്ടപ്പെട്ടുപോകുന്ന സാധനങ്ങൾ മാന്യവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ കൈകാര്യം ചെയ്യുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്ക് രണ്ടുലക്ഷം ദിർഹംവരെ പിഴ ലഭിക്കും. ഉടമകൾക്ക് അവരുടെ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാനുള്ള അവകാശം പുതിയ നിയമം ഉറപ്പുനൽകുന്നു.
നഷ്ടപ്പെട്ട സാധനങ്ങൾ സ്വീകരിക്കൽ, വിവര ശേഖരണം, സുരക്ഷ, അന്വേഷണം, കണ്ടെത്തിയ തീയതി, സ്ഥലം, കണ്ടെത്തിയ ആളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തേണ്ട ചുമതല ദുബൈ പൊലീസിനായിരിക്കും. നഷ്ടപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ എല്ലാ വസ്തുക്കളുടെയും വിവരങ്ങൾ സൂക്ഷിക്കുന്നതിന് ദുബൈ പൊലീസിന് ഇലക്ട്രോണിക് സംവിധാനം ആവശ്യമാണ്. നഷ്ടപ്പെട്ട സാധനങ്ങളുടെ സംഭരണ ചെലവുകൾ നിർണയിക്കുക, പൊതു അറിയിപ്പുകൾ കൈകാര്യം ചെയ്യുക, വസ്തുവിന്റെ മേൽനോട്ടം വഹിക്കുക എന്നിവയും ദുബൈ പൊലീസായിരിക്കും നിർവഹിക്കുക. നിയമം ലംഘിക്കുന്നവർക്ക് ദുബൈ പൊലീസിന് രേഖാമൂലം മുന്നറിയിപ്പ് നൽകാം.
നിശ്ചിത സമയത്തിനുള്ളിൽ തെറ്റ് തിരുത്താൻ അവസരം നൽകുകയും ചെയ്യാം. നിയമം ലംഘിച്ചാൽ 5,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ. ഒരു വർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിച്ചാൽ രണ്ടുലക്ഷം ദിർഹം വരെ പിഴ ചുമത്താമെന്നും നിയമം പറയുന്നു. നിയമപരമായി മൂല്യവും ഉടമസ്ഥാവകാശവുമുള്ള വസ്തു ഉടമ അറിയാതെ നഷ്ടപ്പെടുന്നതാണ് ‘നഷ്ടപ്പെട്ട സ്വത്ത്’ ആയി പരിഗണിക്കുക. നിയമപരമായി മൂല്യമുള്ള പണമോ വസ്തുക്കളോ ഉടമ മനപ്പൂർവം ഉപേക്ഷിക്കുന്നതാണ് ‘ഉപേക്ഷിക്കപ്പെടുന്ന വസ്തു’ ആയി കരുതുക. രണ്ട് വിഭാഗത്തിലും തെരുവ് മൃഗങ്ങൾ ഉൾപ്പെടില്ല.
നഷ്ടപ്പെട്ട ഏതെങ്കിലും വസ്തുക്കൾ കണ്ടെത്തിയാൽ 24 മണിക്കൂറിനുള്ളിൽ ദുബൈ പൊലീസിൽ വിവരം അറിയിക്കണം. 48 മണിക്കൂറിനുള്ളിൽ ദുബൈ പൊലീസിന് വസ്തു കൈമാറുകയും വേണം. അത് സൂക്ഷിക്കാനോ അവകാശവാദം ഉന്നയിക്കാനോ അനുവദിക്കില്ല. നിയമം ലംഘിച്ചാൽ പിഴ ചുമത്തും.
ഒരു വർഷം കഴിഞ്ഞിട്ടും വസ്തുവിന്റെ ഉടമ വന്നില്ലെങ്കിൽ ദുബൈ പൊലീസിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് കണ്ടെത്തിയ ആൾക്കുതന്നെ സൂക്ഷിക്കാം. പിന്നീട് ഉടമ അവകാശവാദം ഉന്നയിച്ച് എത്തിയാൽ തിരികെ നൽകുകയും വേണം.