
യാത്രക്കാരുടെ എണ്ണവും വിമാന സർവിസുകളും വർധിക്കുന്ന സാഹചര്യത്തിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും വികസിപ്പിക്കുന്നു. വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്സ് ആകെ സർവിസുകളും സന്നാഹങ്ങളും ഇരട്ടിയാക്കാൻ ആസൂത്രണം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനുള്ള ലക്ഷ്യത്തിന് സഹായിക്കുന്ന വിപുലീകരണം അടുത്ത രണ്ടുവർഷത്തിനകം ആരംഭിക്കും.
യാത്രക്കാർക്ക് അതിവേഗത്തിൽ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി ക്യൂ സമയം കുറക്കുന്നതിനായി ട്രാൻസിറ്റ് യാത്രക്കാർക്കാരുടെ ബയോമെട്രിക്സ് ഡാറ്റ ശേഖരിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്നും പ്രവർത്തന കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നതിന് നിർമിതബുദ്ധി ഉപയോഗിക്കുമെന്നും അബൂദബി എയർപോർട്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവുമായ എലീന സോർലിനി പറഞ്ഞു. രണ്ടുവർഷം മുമ്പ് വിമാനത്താവളത്തിൽ വലിയ വിപുലീകരണം പൂർത്തിയാക്കി ‘ടെർമിനൽ എ’ തുറന്നിരുന്നു. 4.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി ടെർമിനലിനുണ്ട്.
2032ഓടെ പുതിയ വിപുലീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ അധികൃതർ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ സംബന്ധിച്ച പ്രവർത്തനങ്ങളിലാണ്. ഈവർഷം അബൂദബി വിമാനത്താവളത്തിൽ 3.2 കോടിക്കും 3.4 കോടിക്കുമിടയിൽ യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്നും എലീന സോർലിനി പറഞ്ഞു.
അബൂദബി എയർപോട്സിന് കീഴിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ, അൽഐൻ വിമാനത്താവളം, അൽ ബതീൻ എക്സിക്യൂട്ടിവ് വിമാനത്താവളം, ഡെൽമ ദ്വീപ് വിമാനത്താവളം, സർ ബനീയാസ് വിമാനത്താവളം എന്നിവയാണ് പ്രവർത്തിക്കുന്നത്. 2030ഓടെ 3.8 കോടി യാത്രക്കാരെയാണ് ഇത്തിഹാദ് എയർവേയ്സ് 2030ഓടെ ലക്ഷ്യമിടുന്നത്.