
ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര സംഘർഷം ക്രിക്കറ്റിലേക്കു പടർന്നതിനു പിന്നാലെ സുപ്രധാന നീക്കവുമായി ബംഗ്ലദേശ് സർക്കാർ. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) രാജ്യത്ത് സംപ്രേക്ഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഐപിഎലിൽനിന്നു ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനു പിന്നാലെയാണ് കടുത്ത തീരുമാനം. സംഭവത്തിൽ ബംഗ്ലദേശിലാകെ വിമർശനം ഉയർന്നിരുന്നു.
‘‘2026 മാർച്ച് 26 മുതൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് ടൂർണമെന്റിനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിർദേശം പുറത്തുവന്നിട്ടുണ്ടെന്ന് അറിയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അത്തരമൊരു തീരുമാനത്തിന് യുക്തിസഹമായ കാരണമൊന്നുമില്ല. അത്തരമൊരു തീരുമാനം ബംഗ്ലദേശിലെ ജനങ്ങളെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിർത്താൻ നിർദേശിക്കുന്നു. ഭരണകൂടത്തിന്റെ അംഗീകാരത്തോടെയും പൊതുതാൽപര്യം മുൻനിർത്തിയുമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.’’– സർക്കാർ ഉത്തരവിൽ പറയുന്നു.
ബംഗ്ലദേശിൽ ഐപിഎലിന്റെ സംപ്രേഷണം നടത്തരുതെന്ന് ബംഗ്ലദേശ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് (ഐ ആൻഡ് ബി) നിർദേശിച്ചതായി സർക്കാർ ഉപദേഷ്ടാവ് ആസിഫ് നസ്രുൾ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ‘‘ബംഗ്ലദേശിലെ ഐപിഎൽ സംപ്രേഷണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഉറപ്പാക്കാൻ ഞാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് ഉപദേഷ്ടാവിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും ബംഗ്ലദേശ് ക്രിക്കറ്റിനോ ക്രിക്കറ്റ് താരങ്ങൾക്കോ ബംഗ്ലദേശിനോ നേരെയുള്ള ഒരു അപമാനവും ഞങ്ങൾ സഹിക്കില്ല. അടിമത്തത്തിന്റെ ദിനങ്ങൾ അവസാനിച്ചു.’’– ആസിഫ് നസ്രുൾ പറഞ്ഞു.
ബിസിസിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുർ റഹ്മാനം ടീമിൽനിന്നു റിലീസ് ചെയ്തത്. മുസ്തഫിസുറിനെ കൊൽക്കത്ത ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് ബിസിസിഐയുടെ അസാധാരണ ഇടപെടൽ. മാർച്ചിൽ ആരംഭിക്കുന്ന ഇത്തവണത്തെ ഐപിഎലിൽ ഇടംനേടിയ ഏക ബംഗ്ലദേശ് താരമാണ് ഇടംകൈ പേസറായ മുസ്തഫിസുർ റഹ്മാൻ. ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത സ്വന്തമാക്കിയത്.
എന്നാൽ ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. കൊൽക്കത്തയുടെ സഹ ഉടമ ഷാറൂഖ് ഖാനെതിരെയും വിമർശനം നീണ്ടു. കൊൽക്കത്തയിൽ ഐപിഎൽ മത്സരം തടയുമെന്ന ഭീഷണിയുമുണ്ടായി. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദവും ശക്തമായതോടെയാണ് മുൻപ് എട്ട് ഐപിഎൽ സീസണുകളിൽ കളിച്ചിട്ടുള്ള മുസ്തഫിസുറിനെ ടീമിൽനിന്നു നീക്കാൻ ബിസിസിഐ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ഫെബ്രുവരി 7ന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്.