
പരിക്ക് അവഗണിച്ചും കളിക്കാനിറങ്ങിയ സൂപ്പർതാരം നെയ്മർ രക്ഷകനായി അവതരിച്ചപ്പോൾ, ബ്രസീൽ ലീഗ് സീരി എയിലെ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് കൂടിയാണ് സാന്‍റോസ് ക്ലബ് കരകയറിയത്. ലീഗിലെ നിർണായക മത്സരത്തിൽ സ്പോർട് റെസിഫെക്കെതിരെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് സന്‍റോസ് ജയിച്ചുകയറിയത്.
ഗുരുതരമായ മെനിസ്‌കസ് പരിക്കുണ്ടായിട്ടും കളത്തിലിറങ്ങിയ സുൽത്താൻ നെയ്മർ ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് കളിയിലെ താരമായി. ലീഗിൽ മൂന്നു മത്സരങ്ങൾ മാത്രം ശേഷിക്കെ 17ാം സ്ഥാനത്തുള്ള സാന്‍റോസിന് തരംതാഴ്ത്തൽ ഭീഷണി ഒഴിവാക്കാൻ ജയം അനിവാര്യമായിരുന്നു. ഇതോടെയാണ് ഡോക്ടർമാരുടെ ഉപദേശം അവഗണിച്ചും നെയ്മർ തന്‍റെ ബാല്യകാല ക്ലബിനെ നാണക്കേടിൽനിന്ന് രക്ഷിക്കാനായി മൈതാനത്തിറങ്ങിയത്. പരിക്കേറ്റ നെയ്മറിന് സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. താരത്തിന്‍റെ ലോകകപ്പ് പങ്കാളിത്തവും സംശയത്തിലാണ്.