
2023-ലെ പുരുഷ ലോകകപ്പ് കിരീടം നേടിയ ഓസ്ട്രേലിയക്ക് 35 കോടി 51 ലക്ഷം രൂപയായിരുന്നു ഐസിസി നൽകിയ സമ്മാനം. എന്നാൽ കഴിഞ്ഞ ദിവസം വനിതാ ക്രിക്കറ്റിലെ കന്നി ലോകകപ്പ് കിരീടം ചൂടിയ ടീം ഇന്ത്യക്ക് 39 കോടി 78 ലക്ഷം രൂപയാണ് ഐസിസി പാരിതോഷികം. ഐസിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാന തുക. റണ്ണറപ്പായ ദക്ഷിണാഫ്രിക്കക്ക് ലഭിക്കുന്നത് 20 കോടി രൂപ. ഈ ലോകകപ്പിൽ ആകെ സമ്മാനമായി നൽകുന്നത് 116 കോടി രൂപ. 2023-ലെ പുരുഷ ലോകകപ്പിൽ ഇത് 84 കോടി രൂപ മാത്രമായിരുന്നു. പാർട്ടിസിപ്പേഷൻ പ്രൈസും, ലീഗ് ഘട്ടത്തിലെ വിജയത്തിന്റെ പാരിതോഷികങ്ങളും ചേർത്ത് 3.1 കോടി രൂപ നേരത്തേ തന്നെ ഇന്ത്യൻ ടീം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് ജയിച്ചതോടെ ഈ തുക കൂടി ചേർത്ത് 42 കോടിയാണ് ഐസിസിയിൽ നിന്ന് സമ്മാനമായി ആകെ ലഭിക്കുക. ഇതിന് പുറമേയാണ് ബിസിസിഐ പ്രഖ്യാപിച്ച 51 കോടി രൂപയുടെ വമ്പൻ സമ്മാനം. ഇന്ത്യന്‍ താരങ്ങൾക്കു പുറമേ, പരിശീലക സംഘം, സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കും ഈ തുക വീതിച്ചു നൽകും. ലോകകപ്പ് ജേതാക്കൾക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ നൽകുന്ന തുകയേക്കാൾ വലിയ തുക. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞത് പോലെ 1983ൽ ഇന്ത്യയെ ലോകകപ്പ് വിജയിപ്പിച്ച് കപിൽ ദേവ് പുതിയ യുഗത്തിനു തുടക്കമിട്ടു. അതേ രീതിയിലുള്ള ഉയിർപ്പാണ് ഇപ്പോൾ വനിതാ ക്രിക്കറ്റിലും സംഭവിച്ചിരിക്കുന്നത്. അവർ ഇന്ത്യക്കാരുടെ ഹൃദയങ്ങൾ കീഴടക്കി. ഈ വിജയം അടുത്ത തലമുറയിലെ വനിതാ താരങ്ങൾക്കു പ്രചോദനമാകും. വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും