
കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) സിപിഎമ്മും സുപ്രീം കോടതിയിൽ. എസ്ഐആര്‍ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേരിലുള്ള ഹർജി അഭിഭാഷകനായ ജി. പ്രകാശാണ് കോടതിയിൽ സമർപ്പിച്ചത്.
എസ്ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നാണ് ഗോവിന്ദൻ നൽകിയ ഹർജിയിൽ പറയുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐയും എസ്ഐആറിന് എതിരെ ഹർജി സമർപ്പിക്കും.
തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നതെന്നും തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പരിഷ്കരണം നീട്ടിവയ്ക്കണമെന്നും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. എസ്ഐആറിന് എതിരെ സംസ്ഥാന സർക്കാരും കോൺഗ്രസും ലീഗും നേരത്തേ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു