
ബിജെപിയിൽ ചേർന്ന, സിപിഎമ്മിന്റെ ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരെ ഭീഷണിയുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. രാജേന്ദ്രനെ സഖാക്കൾ കൈകാര്യം ചെയ്യണമെന്നും പണ്ട് ചെയ്യാൻ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്നും എം.എം. മണി മൂന്നാറിൽ നടന്ന പൊതുയോഗത്തിലെ പ്രസംഗത്തിൽ പറഞ്ഞു.
‘പാർട്ടിയെ വെല്ലുവിളിച്ചാൽ എന്തു ചെയ്യണമെന്ന് എന്റെ ഭാഷയിൽ പറഞ്ഞാൽ…’ എന്നു പറഞ്ഞ ശേഷം, തീർത്തുകളയണം എന്ന രീതിയിൽ കൈ കൊണ്ടുള്ള ആംഗ്യവും മണി കാണിച്ചു.
‘‘ക്ഷമിച്ചു നിൽക്കുന്നതാണ്. ആർഎസ്എസിലോ ബിജെപിയിലോ എവിടെ ചേർന്നാലും സിപിഎമ്മിന് ഒന്നുമില്ല. ഉണ്ട ചോറിനു നന്ദി കാണിക്കണം. രാജേന്ദ്രനും ഭാര്യക്കും ജീവിതകാലം മുഴുവൻ പെൻഷൻ മേടിച്ചു കഴിയാം. രാജേന്ദ്രൻ ചത്തു പോയാൽ ഭാര്യക്ക് പെൻഷൻ കിട്ടും. ജനിച്ചപ്പോൾ മുതൽ എംഎൽഎ ആക്കി ചുമക്കാനുള്ള ബാധ്യത പാർട്ടിക്ക് ഇല്ല. പാർട്ടിയിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുത്ത് വെല്ലുവിളിച്ചാൽ എം.എം. മണി ആണെങ്കിലും തല്ലിക്കൊല്ലണം’’ – എം.എം. മണി പറഞ്ഞു.