ublnews.com

മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിൽ പരസ്യ സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിൽ പരസ്യ സംവാദത്തിന് തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. നിര്‍ദേശം ഏറ്റെടുക്കുമെന്ന് കരുതുന്നതായും വി.ഡി.സതീശൻ പറഞ്ഞു. ശബരിമല ശ്രീകോവിലെ സ്വര്‍ണം പൊതിഞ്ഞ കട്ടിളയും വാതിലും ദ്വാരപാലക ശില്‍പങ്ങളും ഇനിയും പുറത്തുവരാത്ത നിരവധി അമൂല്യ വസ്തുക്കളും മോഷ്ടിച്ചതിന് നിലവില്‍ രണ്ടു സഖാക്കള്‍ ജയിലിലാണെന്നത് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മിപ്പിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജയിലിലായ മോഷ്ടാക്കളെ ചേര്‍ത്തു പിടിക്കുന്നതിനൊപ്പം, കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെയും പാര്‍ട്ടി നേതാക്കളുടെയും തൊലിക്കട്ടി അപാരമാണ്. എംഎല്‍എയ്ക്കെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നത്. ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പം ഇല്ലേയെന്ന് വി.ഡി.സതീശൻ ചോദിച്ചു. ആ രണ്ടുപേരുടെയും കൈ ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രം ഇപ്പോഴും കേരളീയ പൊതുസമൂഹത്തിന് മുന്നിലുണ്ട്.

ആരാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ‘‘ ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന്‍ ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്? പാര്‍ട്ടി എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ നല്‍കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വൈകിയത്?’’–പ്രതിപക്ഷ നേതാവ് ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top