
ദേശീയ തലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചു. മലിനീകരണ നിയന്ത്രണ (PUC) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുകയും നഗരത്തിന് പുറത്ത് നിന്നുള്ള നോൺ-BS6 വാഹനങ്ങൾക്ക് (BS6 അല്ലാത്ത) പ്രവേശനം നിയന്ത്രിക്കുകയും ചെയ്യും.
പരിസ്ഥിതി മന്ത്രി മൻജിന്ദർ സിങ് സിർസയാണ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നടപടികൾ പ്രഖ്യാപിച്ചത്. ഡൽഹിയിൽ ഗുരുതരമായ അവസ്ഥയിൽ വായു നിലവാരം തുടരുന്നതിനിടയിലാണ് ഈ നടപടികൾ.
വ്യാഴാഴ്ച മുതൽ ഡൽഹിക്ക് പുറത്ത് നിന്ന് വരുന്ന BS6 വാഹനങ്ങൾക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ. മലിനീകരണ നിയന്ത്രണ (PUC) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പമ്പുകളിൽനിന്ന് ഇന്ധനം നിറക്കാൻ അനുമതിയുണ്ടാകില്ല.
ഡൽഹിക്ക് പുറത്ത് നിന്നുള്ള മറ്റ് പഴയ വാഹനങ്ങൾക്കെല്ലാം ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. അനുയോജ്യമായ വാഹനങ്ങളുള്ള താമസക്കാർക്ക് നഗരത്തിനകത്ത് സാധാരണ യാത്രയും ഇന്ധനം നിറയ്ക്കലും തുടരാം. പ്രവേശന കവാടങ്ങളിലും പമ്പുകളിലും കർശനമായ പരിശോധന ഉണ്ടാകും.