
വിമാന ടിക്കറ്റ് നിരക്കുകൾ വർഷം മുഴുവൻ നിയന്ത്രിക്കാൻ സർക്കാരിന് സാധ്യമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വിമാന ടിക്കറ്റ് വില നിയന്ത്രിക്കുന്നതിനുള്ള സർക്കാരിന്റെ നടപടിയെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കവെയാണ് നിരക്ക് നിയന്ത്രണം പൂർണതോതിൽ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് വിഷയത്തിൽ ഇടപെടാനും നിരക്കുകൾ നിയന്ത്രിക്കാനും അധികാരമുണ്ടെന്നും റാം മോഹൻ നായിഡു പറഞ്ഞു. ഇൻഡിഗോ പ്രതിസന്ധി സമയത്ത് കുതിച്ചുയർന്ന വിമാന നിരക്കുകൾ നിയന്ത്രിക്കാൻ സാധിച്ചത് സർക്കാർ ഇടപെടൽ കൊണ്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സിവിൽ ഏവിയേഷൻ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘വ്യോമയാന മേഖല വളരുന്നതിനും കൂടുതൽ കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീക്കിയത്. വിമാനക്കൂലി എല്ലാ ദിവസവും ഉയരുന്നില്ല. ഈ ഉത്സവ സീസണുകളുടെ സമയത്ത് ഒരു പ്രത്യേക സ്ഥലത്തേക്കുള്ള യാത്രാ തിരക്ക് വർധിക്കുന്നു. ഒരു പ്രത്യേക മേഖലയ്ക്ക് ഒരു വർഷം മുഴുവൻ നിരക്കുകൾ പരിമിതപ്പെടുത്താൻ കഴിയില്ല. ഡിമാൻഡ് അനുസരിച്ച് സ്വാഭാവികമായും വിമാനക്കൂലിയിലും ഈ വർധനവ് പ്രകടമാകും’’ – മന്ത്രി പറഞ്ഞു.