
വളർത്തു മൃഗങ്ങളെ അവഗണിക്കുകയോ അവക്കായി നിയുക്തമാക്കിയ സ്ഥലങ്ങളിലല്ലാതെ മറ്റ് സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യുന്നത് നിരോധിച്ചതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. അത്തരം പെരുമാറ്റം രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പ്രകാരം ശിക്ഷാർഹമാണെന്നും സൂചിപ്പിച്ചു. മൃഗങ്ങളെ സംരക്ഷിക്കുന്നതും അവയുടെ സുരക്ഷ ഉറപ്പാക്കുന്നതും വ്യക്തികളുടെ മേൽ ചുമത്തുന്ന ഉത്തരവാദിത്തമാണ്. അശ്രദ്ധയോ മൃഗത്തെ അപകടത്തിലാക്കുന്നതോ ഉൾപ്പെടുന്ന ഏതൊരു പ്രവൃത്തിയും നിയമപരമായ ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ലംഘനമായി കണക്കാക്കപ്പെടുന്നു. മൃഗങ്ങൾക്ക് അനുയോജ്യമായ ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്നത് മൃഗപീഡനത്തിന്റെ രൂപമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
മൃഗ പരിചരണവും സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ മൃഗക്ഷേമ നിയമത്തിന്റെ വ്യക്തമായ ലംഘനമാണിത്. മൃഗങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും അവക്ക് ദോഷം വരുത്തുന്നതോ ആരോഗ്യത്തിനും പാരിസ്ഥിതികത്തിനും അപകടമുണ്ടാക്കുന്നതോ ആയ ദോഷകരമായ രീതികൾ നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിയന്ത്രണങ്ങളെന്നും പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളും ചട്ടങ്ങളും പാലിക്കാനും ലംഘനങ്ങൾ നിരീക്ഷിക്കപ്പെട്ടാൽ അവ റിപ്പോർട്ട് ചെയ്യാനും എല്ലാവരോടും ആവശ്യപ്പെട്ടു.