
സൗദി അറേബ്യക്കും ഖത്തറിനും ഇടയിലെ യാത്രാദൂരം രണ്ടു മണിക്കൂറായി ചുരുങ്ങുന്ന അതിവേഗ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ പദ്ധതി നടപ്പാക്കാന്‍ ഇരുരാജ്യങ്ങളും കരാർ ഒപ്പിട്ടു. സൗദി-ഖത്തര്‍ ഏകോപന സിമിതി യോഗത്തിന്റെ ഭാഗമായാണ് ചരിത്രപരമായ കരാർ ഒപ്പിട്ടത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെയും സാന്നിധ്യത്തില്‍ സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, ഖത്തര്‍ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ഥാനി എന്നിവർ കരാറിൽ ഒപ്പിട്ടു.
ഇരുരാജ്യങ്ങളുടെയും തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ പദ്ധതിക്ക് 785 കിലോമീറ്റര്‍ ദൂരമാണുള്ളത്. കിഴക്കന്‍ പ്രവിശ്യയിലെ ഹുഫൂഫ്, ദമാം തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ റിയാദ് കിങ് സല്‍മാന്‍ രാജ്യാന്തര വിമാനത്താവളത്തെയും ഹമദ് രാജ്യാന്തര വിമാനത്താവളത്തെയും ബന്ധിപ്പിക്കും. മണിക്കൂറില്‍ 300 കിലോമീറ്ററായിരിക്കും ഇതിന്റെ വേഗം.
ആറു വർഷത്തിനകം പദ്ധതി പൂർത്തിയാക്കും. മുപ്പതിനായിരത്തോളം പേർക്ക് തൊഴിൽ ലഭിക്കുമെന്നുമാണ് പ്രതീക്ഷ. ട്രെയിൻ പദ്ധതിക്ക് പുറമെ ഇരുരാജ്യങ്ങളും തമ്മിൽ റെയില്‍ ഗതാഗതം, നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, ഭക്ഷ്യസുരക്ഷ, മാധ്യമങ്ങള്‍, നോണ്‍-പ്രോഫിറ്റ് സെക്ടര്‍ സഹകരണം എന്നീ മേഖലകളിലും കരാർ ഒപ്പിട്ടു.