
ഗാസയിലെ യുദ്ധബാധിതർക്ക് സാന്ത്വനമേകാൻ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് സജ്ജമാക്കിയ യുഎഇയുടെ ഫ്ലോട്ടിങ് ഹോസ്പിറ്റലിൽ (കപ്പൽ ആശുപത്രി) തിരക്കേറുന്നു. പലസ്തീൻ ജനതയ്ക്കുള്ള യുഎഇയുടെ മാനുഷിക സഹായങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പേരെ കൂടി പ്രവേശിപ്പിച്ചു. ഇതോടെ ഒരാഴ്ച തികയും മുൻപേ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം 22 ആയി.
പരുക്കേറ്റവരും ഗുരുതരമായ അസുഖങ്ങൾ ബാധിച്ചവരും അവരുടെ സഹായികളുമാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഗാസയിൽ നിന്ന് കൂടുതൽ രോഗികളെ സ്വീകരിക്കാൻ കപ്പൽ ആശുപത്രി പൂർണ സജ്ജമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. അത്യാധുനിക ചികിത്സാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ആശുപത്രിയിൽ വിദഗ്ധരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാണ്. കൂടാതെ റേഡിയോളജി, ലബോറട്ടറി, ഫാർമസി തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും കപ്പലിനുള്ളിൽ തന്നെയുണ്ട്. ദുസ്സഹമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗാസയിലെ ജനതയുടെ ദുരിതം കുറയ്ക്കുന്നതിനും അവർക്ക് സമഗ്രമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും ഈ ഫ്ലോട്ടിങ് ഹോസ്പിറ്റൽ വലിയ പങ്കുവഹിക്കുന്നുണ്ട്. യുഎഇയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇതിന്റെ പ്രവർത്തനം.