
അനധികൃത ടാക്സി സർവീസ് നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി യുഎഇ. പൊതുജന സുരക്ഷയ്ക്കു ഭീഷണിയായ ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും വിവിധ എമിറേറ്റിലെ ഗതാഗത വകുപ്പ് വ്യക്തമാക്കി. എയർപോർട്ട്, ബസ്, ടാക്സി സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു സ്വകാര്യ വാഹന ഉടമകൾ അനധികൃത ടാക്സി സേവനം നടത്തിവരുന്നത്.
ഇവിടങ്ങളിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ ഒട്ടേറെ പേർ പിടിക്കപ്പെട്ടു. അതതു എമിറേറ്റുകളിലെ പൊലീസുമായി സഹകരിച്ചാണു പരിശോധന നടത്തിവരുന്നത്. യാത്രയ്ക്കു പൊതുഗതാഗത സേവനങ്ങളായ മെട്രോ, ബസ്, അംഗീകൃത ടാക്സി, നിയമാനുസൃത കാർപൂൾ പെർമിറ്റ് എന്നിവ ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
∙ കാർപൂൾ സേവനം
ജോലിയും താമസവും ഒരിടത്താണെങ്കിൽ ബന്ധപ്പെട്ട ഗതാഗത വകുപ്പിൽ നിന്ന് അനുമതിയെടുത്ത് ഒരു വാഹനത്തിൽ ഒന്നിച്ചു പോകുന്നതിനുള്ള നിയമ വിധേയ മാർഗമാണു കാർപൂൾ പെർമിറ്റ്. പെർമിറ്റിൽ പേരുള്ളവരെ മാത്രമേ കൊണ്ടുപോകാവൂ.
∙ കള്ള ടാക്സി
നിസ്സാര ലാഭമോ താൽക്കാലിക സൗകര്യമോ നോക്കി അനധികൃത ടാക്സിക്കാരോടൊപ്പമുള്ള യാത്ര സുരക്ഷിതമല്ലെന്നു പൊലീസ് ഓർമിപ്പിച്ചു. അപകടം ഉണ്ടായാൽ അപരിചിതരായ ഡ്രൈവർ രക്ഷപ്പെടും. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ യാത്രക്കാർക്കാകില്ല. ഇതുമൂലം ഇൻഷുറൻസ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കില്ല.