
എൻഡിഎയിൽ എത്തിയതോടെ ട്വന്റി20യിൽനിന്നു വ്യാപക കൊഴിഞ്ഞുപോക്കെന്ന പ്രചരണത്തിനിടെ, നിലപാടു വ്യക്തമാക്കാൻ വാർത്താ സമ്മേളനം വിളിച്ച് പാർട്ടി ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് ട്വന്റി20 പാർട്ടി എൻഡിഎയിലെത്തിയത്. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിൽനിന്നു കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വില്ലെന്ന് പ്രഖ്യാപിച്ചിട്ട് ട്വന്റി20യെ എൻഡിഎ പാളയത്തിലെത്തിച്ചു എന്നതാണ് സാബു എം.ജേക്കബിനെതിരെയുള്ള ഒരു പരാതി. പാർട്ടിയിലെ മറ്റുള്ളവരോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനിച്ചു എന്നതാണ് മറ്റൊരു ആക്ഷേപം. എൻഡിഎയുടെ റിക്രൂട്ടിങ് ഏജന്റായി സാബു എം.ജേക്കബ് പ്രവർത്തിച്ചത് വൈകിയാണ് മനസിലാക്കിയതെന്നാണ് ഇന്നലെ പാര്‍ട്ടി വിട്ടവർ ആരോപിച്ചത്.
വടവുകോട് ബ്രോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റെസീന പരീത്, ഐക്കരനാട് പഞ്ചായത്ത് അംഗം ജീൽ മാവേലിൽ, ട്വന്റി 20 മഴുവന്നൂർ പഞ്ചായത്ത് മുൻ കോഓർഡിനേറ്റർ രഞ്ജു പുളിഞ്ചോടൻ എന്നിവർ ഇന്നലെ കോൺഗ്രസിൽ ചേർന്നിരുന്നു. എന്നാൽ ഒരു വിഭാഗം അസംതൃപ്തർ പോകുമെന്നും ഇതു കാര്യമാക്കുന്നില്ല എന്ന നിലപാടായിരിക്കും പാർട്ടി നേതൃത്വം സ്വീകരിക്കുക എന്നാണറിയുന്നത്. ഇത് വിശദമാക്കാൻ കൂടിയാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സാബു എം.ജേക്കബ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.