
സെയിൽസ്, മാർക്കറ്റിങ് മേഖലകളിൽ സ്വദേശിവൽക്കരണ തോത് ഇരട്ടിയാക്കി സൗദി. നിലവിലെ 30ൽ നിന്ന് 60 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദേശികൾക്ക് ജോലി ചെയ്യുന്ന മേഖലയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കിയത് ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെടാനിടയാക്കും.
മാർക്കറ്റിങ് മാനേജർ, പരസ്യ ഏജന്റ്, ഗ്രാഫിക് ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്പെഷലിസ്റ്റ് തുടങ്ങി പത്തോളം തസ്തികകൾ മാർക്കറ്റിങ് വിഭാഗത്തിലും സെയിൽസ് മാനേജർ, റീട്ടെയ്ൽ, ഹോൾസെയിൽ പ്രതിനിധികൾ തുടങ്ങി സെയിൽസ് വിഭാഗം തസ്തികകളിലും 60 ശതമാനം സ്വദേശികളെ നിയമിക്കണം.
മാർക്കറ്റിങ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് കുറഞ്ഞ വേതനം 1500 റിയാലാക്കി. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് പുതിയ നിയമം ബാധകമായിരിക്കും. നിയമം നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് 3 മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. നിശ്ചിത കാലയളവിനകം 60 ശതമാനം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്നും മുന്നറിയിപ്പു നൽകി.