
റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലേക്ക് യുക്രെയ്ൻ നടത്തിയ തുടർച്ചയായ ഡ്രോൺ വിക്ഷേപണത്തിനു പിന്നാലെ മോസ്കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നും അടച്ചിട്ടു. വ്നുക്കോവോ, ഡൊമോഡെഡോവോ, ഷുകോവ്സ്കി എന്നീ വിമാനത്താവളങ്ങളാണ് അടച്ചുപൂട്ടിയത്. എന്നാൽ ഒരു മണിക്കൂറിന് ശേഷം ഇവ ഭാഗികമായി തുറന്നു. നിരവധി വിമാനങ്ങൾ വൈകിയോടുന്നത് തുടരുകയാണ്.
പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലാണ് വിമാനത്താവളങ്ങൾ അടച്ചതെന്ന് റഷ്യൻ വ്യോമയാനറെഗുലേറ്ററായ റോസാവിയാറ്റ്സി പറഞ്ഞു. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. മോസ്കോ ലക്ഷ്യമാക്കി എത്തിയ 27 ഡ്രോണുകളെങ്കിലും റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവച്ചിട്ടതായി മോസ്കോ മേയർ സെർജി സോബ്യാനിൻ ടെലഗ്രാം പോസ്റ്റുകളിലൂടെ അറിയിച്ചു.