
തടിയിന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർ ജയിലിൽ ഭീകരക്രമണ ഗൂഢാലോചന നടത്തിയെന്ന കേസിൽ 3 പേർക്കെതിരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം നൽകി. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ എത്തിച്ച സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്ഐ ചാൻ പാഷ, ഒളിവിലുള്ള പ്രതി ജുനൈദ് അഹമ്മദിന്റെ മാതാവ് അനീസ് ഫാത്തിമ എന്നിവർ ജൂലൈയിലാണ് അറസ്റ്റിലായത്. 9 പേർക്കെതിരെ നേരത്തേ കുറ്റപത്രം നൽകിയിരുന്നു.
ജീവപര്യന്തം തടവിലുള്ള തടിയന്റവിട നസീറിന് ജയിലിൽ സാമ്പത്തിക സഹായം നൽകിയത് അനീസ് ഫാത്തിമയാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ തമ്മിലുള്ള ആശയവിനിമയത്തിനും വഴിയൊരുക്കി. ജയിലിൽ നിന്ന് കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ നസീറിനെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് എഎസ്ഐ ചാൻ പാഷയുടെ പേരിലുള്ള കുറ്റം. 2023ലാണ് എൻഐഎ കേസ് ഏറ്റെടുത്തത്. പ്രതികളിൽ നിന്ന് ആയുധങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.