
എബിവിപി പ്രവർത്തകൻ വിശാൽ കൊലപാതക കേസിൽ 19 പ്രതികളെയും കോടതി വെറുതെവിട്ടു. അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി പി.പി.പൂജയാണു വിധി പറഞ്ഞത്. വിധി നിരാശാജനകമെന്നും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ചെങ്ങന്നൂർ കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിനു മുന്നിൽ 2012 ജൂലൈ 16നു രാവിലെ 10.45നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിച്ചു കൊലപ്പെടുത്തി എന്നാണു കേസ്. വിശാലിനൊപ്പം സ്ഥലത്തുണ്ടായിരുന്ന എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത് എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചാണു പൂർത്തിയാക്കിയത്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേർക്ക് എതിരെയാണു ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ 55 സാക്ഷികൾ, 205 രേഖകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഉൾപ്പെടെ 3 ഡിവൈഎസ്പിമാർ ആണു കേസിൽ അന്വേഷണം പൂർത്തിയാക്കിയത്.