
വെനസ്വേലയിൽ ആദ്യത്തെ ആക്രമണം നടത്തി യുഎസ്. ബോട്ടുകളിൽ ലഹരിമരുന്ന് നിറയ്ക്കുന്ന കേന്ദ്രമാണ് ആക്രമിച്ച് തകർത്തതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ഇടയിലെ സംഘർഷാവസ്ഥ രൂക്ഷമായി തുടരവേയാണ് യുഎസിന്റെ ആക്രമണം.
‘ബോട്ടുകളിൽ ലഹരിവസ്തുക്കൾ കയറ്റുന്ന മേഖലയിൽ വൻ സ്ഫോടനമുണ്ടായി. എല്ലാ ബോട്ടുകൾക്കും ബോംബിട്ടു. മേഖല മുഴുവൻ ബോംബിട്ടു’ വെനസ്വേലയിൽ ആക്രമണം നടത്തിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. അതേസമയം, ഏത് മേഖലയിലാണ്, ഏത് എജൻസിയാണ് ആക്രമണം നടത്തിയത് എന്നതുൾപ്പെടെ വിവരങ്ങൾ നൽകിയില്ല. നേരത്തെ, വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ ട്രംപ് സിഐഎയ്ക്ക് നിർദേശം നൽകിയിരുന്നു.
വെനസ്വേലയെ ലക്ഷ്യമിട്ട് കരീബിയൻ കടലിൽ അമേരിക്കൻ നാവികസേന വൻതോതിൽ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ലഹരിമരുന്ന് കടത്ത് തടയുക എന്നതാണ് ലക്ഷ്യമെന്ന് അമേരിക്ക പറയുന്നുണ്ടെങ്കിലും, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഭരണത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കമായാണ് ഇതിനെ രാജ്യാന്തര നിരീക്ഷകർ കാണുന്നത്.