
ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുത്തു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ.
‘‘ സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ക്രിസ്മസ് നമ്മുടെ സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’’–പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി സന്ദർശനത്തിന് എത്തുന്നതിനു മുൻപായി കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷന് മുന്നിൽ ചില വിശ്വാസികൾ പ്രതിഷേധിച്ചു. പള്ളിക്ക് മുന്നിൽ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വിശ്വാസികളെ പള്ളിയിലേക്ക് കയറ്റുന്നത് നിയന്ത്രിച്ചതോടെയാണ് പ്രതിഷേധം ഉണ്ടായത്.
എങ്ങനെയാണ് തങ്ങൾ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതെന്ന് വിശ്വാസികൾ ചോദിച്ചു. എല്ലാ ക്രിസ്മസിനും പള്ളിയിൽ എത്താറുണ്ട്. വിഐപി വരുന്നതിനാൽ ആരാധനാ സ്വാതന്ത്യം നിഷേധിക്കരുതെന്നും വിശ്വാസികൾ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ രാജീവ് ചന്ദ്രശേഖർ ഖേദം പ്രകടിപ്പിച്ചു.