
ആറ്റിങ്ങൽ എംപി ആയപ്പോൾ ഉണ്ണികൃഷ്ണന് പോറ്റി തന്നെ വന്നു കണ്ടിരുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സാമൂഹിക സേവന പരിപാടിയെ പറ്റി സംസാരിക്കാനാണ് പോറ്റി വന്നതെന്നും അദ്ദേഹം പറഞ്ഞു. പോറ്റിയോടൊപ്പം സോണിയാ ഗാന്ധിയെ കണ്ടതും അടൂർ പ്രകാശ് സ്ഥിരീകരിച്ചു. എന്നാൽ പോറ്റിയെ സോണിയയ്ക്ക് പരിചയപ്പെടുത്തിയത് താനല്ലെന്നും തെറ്റു സംഭവിച്ചെങ്കിൽ തിരുത്താൻ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങൾക്കുള്ള മറുപടിയായാണ് അടൂർ പ്രകാശ് പോറ്റിയുമായുള്ള ബന്ധം വിശദീകരിച്ചത്.
അതേസമയം താൻ കാണുന്നതിന് മുൻപ് പോറ്റിയെ മുഖ്യമന്ത്രി കണ്ടിട്ടുണ്ടെന്നും അടൂർ പ്രകാശ് ആരോപിച്ചു. ഉണ്ണികൃഷ്ണണൻ പോറ്റി മുഖ്യമന്ത്രിയുമായി നടത്തിയ സ്വകാര്യ സംഭാഷണം എന്താണെന്നും അദ്ദേഹം ചോദിച്ചു. ആ ചിത്രം കണ്ടപ്പോൾ ശബരിമലയുടെ കാര്യം നിങ്ങളെ ഏൽപ്പിച്ചുവെന്നും ഇതുപോലെയുള്ള ക്ഷേത്രങ്ങൾ കേരളത്തിലുണ്ടെന്നും അദ്ദേഹം പറയുന്നതായിട്ടാണ് തനിക്കു തോന്നിയത്.
ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു കനത്ത സുരക്ഷാവലയത്തിലുള്ള കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കാണാന്‍ എങ്ങനെ അവസരം ലഭിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയും സ്വര്‍ണം വാങ്ങിയ ബെല്ലാരി സ്വദേശി ഗോവര്‍ധനും സോണിയാ ഗാന്ധിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉണ്ണികൃഷ്ണന് പോറ്റി സോണിയയുടെ കൈയില്‍ എന്തോ കെട്ടിക്കൊടുക്കുന്നതും മറ്റൊരു ചിത്രത്തിലുണ്ട്. പത്തനംതിട്ട എംപി ആന്റോ ആന്റണിയും ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശും സോണിയാ ഗാന്ധിക്ക് ഒപ്പമുണ്ടെന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.