
ഓസ്ട്രേലിയയിലെ ബോണ്ടയ് ബീച്ചിൽ 16 പേരെ കൂട്ടക്കൊല ചെയ്ത അക്രമികളിൽ ഒരാളായ സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഭാര്യ. ഇതോടെ, സാജിദ് അക്രമിന്റെ മൃതദേഹം സർക്കാർ സംസ്കരിക്കേണ്ടിവരുമെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
50കാരനായ സാജിദ് അക്രമും മകൻ 24കാരനായ നവീദ് അക്രമുമാണ് സിഡ്നിയിലെ ബോണ്ടയ് ബീച്ചിൽ ഡിസംബർ 14ന് വെടിവയ്പ്പ് നടത്തിയത്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ സാജിദ് അക്രം കൊല്ലപ്പെടുകയും നവീദ് അക്രമിന് ഗുരുതര പരുക്കേൽക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് നവീദ് അക്രം കോമയിൽ നിന്ന് ഉണർന്നത്. ഇയാൾക്കെതിരെ 59 വകുപ്പുകളാണ് ചുമത്തിയത്.
ജെർവിസ് ബേയിലേക്ക് വാരാന്ത്യ ട്രിപ്പ് പോവുകയാണെന്നാണ് അച്ഛനും മകനും കൂട്ടക്കൊലയ്ക്ക് പുറപ്പെടുന്നതിനു മുൻപ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. കൂട്ടക്കൊലയ്ക്ക് മുൻപുള്ള 6 മാസങ്ങളിൽ സാജിദ് അക്രം പലയിടങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.