
യുഎഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന കൂടുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ജനുവരി മുതൽ നിരോധിക്കുമെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പ്ലാസ്റ്റിക് കപ്പുകൾ, അടപ്പുകൾ, സ്പൂണുകൾ, ഫോർക്കുകൾ,കത്തികൾ, ചോപ്സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള കട്‌ലറികൾ, പ്ലേറ്റുകൾ, സ്ട്രോ, ഇളക്കുന്നതിനുള്ള സ്റ്റിക്കുകൾ, സ്റ്റൈറോഫോം കൊണ്ടുള്ള പാത്രങ്ങൾ എന്നിവയാണ് പുതുവർഷത്തിൽ നിരോധിക്കുക.
ജയിച്ചത് കൃത്യം ‘രണ്ട് വോട്ടിന്’! 45,000 രൂപ ചെലവ്; നാട്ടിൽ പറന്നെത്തിയ ഈ സഹോദരങ്ങൾ കൽപകഞ്ചേരിക്കാരുടെ ‘സൂപ്പർ സ്റ്റാറുകൾ’
50 മൈക്രോണിൽ താഴെ കട്ടിയുള്ള പേപ്പർ ബാഗുകൾ ഉൾപ്പെടെ എല്ലാത്തരം ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്കും നിരോധനം ബാധകമാണ്. കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾ, റീസൈക്കിൾ ചെയ്ത വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ബാഗുകൾ, മരുന്ന് കവറുകൾ, മാലിന്യ ബാഗുകൾ, ഭക്ഷണം പൊതിയുന്ന നേർത്ത പ്ലാസ്റ്റിക് കവറുകൾ എന്നിവയ്ക്ക് ഇളവുണ്ട്.
രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഷോപ്പുകളും വിതരണക്കാരും നിയമം പൂർണമായും പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. 2024 ജനുവരിയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ നിരോധിച്ചുകൊണ്ടാണ് പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചത്.
ഒരു വർഷത്തിനിടെ 95% പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഇല്ലാതാക്കിയെന്ന് മന്ത്രാലയം സസ്റ്റെയ്നബിൾ കമ്യൂണിറ്റി വിഭാഗം അസി. അണ്ടർ സെക്രട്ടറി അൽയ അബ്ദുൽറഹീം അൽ ഹർമൂദി പറഞ്ഞു. ദിവസേന നാലര ലക്ഷം ബാഗുകളുടെ കുറവാണ് വരുത്തിയത്.ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് സഞ്ചി, പ്ലേറ്റ്, ഗ്ലാസ് തുടങ്ങി ഉപയോഗിച്ച ശേഷം കളയുന്ന 16 ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനായിരുന്നു നിർദേശം.
രണ്ടാം ഘട്ടത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലേറ്റുകൾ, കണ്ടെയ്നറുകൾ എന്നിവ നിർത്തലാക്കി. സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറച്ച് കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുമാണ് സമഗ്ര പരിസ്ഥിതി നയം വികസിപ്പിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു