
യുഡിഎഫിന്റെ അടിത്തറ ശക്തമാക്കുമെന്നും മുന്നണി വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരൊക്കെയാണ് വരാൻ പോകുന്നതെന്ന് ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല. എൽഡിഎഫിന്റെ ഭാഗമായുള്ളവരുണ്ടാകും, എൻഡിഎയുടെ ഭാഗമായുള്ളവരുണ്ടാകും, ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. എല്ലാം കാത്തിരുന്ന് കാണാമെന്ന് സതീശൻ പറഞ്ഞു.
‘‘യുഡിഎഫ് ഒരു മുന്നണിക്കപ്പുറം വലിയൊരു പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണ്. ഒരുപാട് വിഭാഗം ജനങ്ങളെയും ഇൻഫ്ലുവൻസർമാരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്. കൂടുതൽ ശക്തമായ യുഡിഎഫായിരിക്കും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുക. ആരെയും പിന്നാലെ നടന്ന് ക്ഷണിച്ചിട്ടില്ല. ഇപ്പോൾ ഈ തിരഞ്ഞെടുപ്പ് വിജയിച്ച് എല്ലാമായി എന്ന് കരുതുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന സീറ്റുകളിലെത്തുകയാണ് ലക്ഷ്യം. ഇരട്ടി ജോലിയാണ് യുഡിഎഫ് പ്രവർത്തകർക്ക് വരാൻ പോകുന്നത്’’ –സതീശൻ പറഞ്ഞു.