
സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷാവസ്ഥയിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയോടും ആരാധകരോടും മാപ്പു പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ശനിയാഴ്ച രാവിലെ സൂപ്പർ താരം സ്റ്റേഡിയത്തിലെത്തിയതിനു പിന്നാലെയുണ്ടായ പ്രശ്നങ്ങൾ സംഘാടകർക്കു കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും സംഭവം അന്വേഷിക്കുമെന്നും മമത പ്രതികരിച്ചു. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസ്സി ആരാധകരെ അഭിവാദ്യം ചെയ്ത ശേഷം മടങ്ങിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.
5000 മുതൽ 25,000 രൂപ വരെ നൽകി ടിക്കറ്റെടുത്തിട്ട്, മെസ്സിയെ ശരിക്കും കാണാൻ സാധിച്ചില്ലെന്ന പരാതിയുമായി ആരാധകർ പ്രതിഷേധിക്കുകയായിരുന്നു. സ്റ്റേഡിയത്തിലെ കസേരകളും ബാനറുകളും തകർത്ത ആരാധകര്‍, വെള്ളക്കുപ്പികൾ ഗ്രൗണ്ടിലേക്കു വലിച്ചെറിയുകയായിരുന്നു. ‘‘സ്റ്റേഡിയത്തിലുണ്ടായ സംഘാടനത്തിലെ പിഴവുകൾ ഞെട്ടിക്കുന്നതായിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവത്തിൽ ലയണൽ മെസ്സിയോടും കായികപ്രേമികളോടും ഞാന്‍ മാപ്പു ചോദിക്കുകയാണ്.’’– മമതാ ബാനർജി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
റിട്ടയേഡ് ജസ്റ്റിസ്, അഷിം കുമാർ റായുടെ നേതൃത്വത്തിലുള്ള സമിതി സ്റ്റേഡിയത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. ബംഗാൾ ചീഫ് സെക്രട്ടറി, അഡിഷനൽ ചീഫ് സെക്രട്ടറി തുടങ്ങിയവരും സമിതിയിൽ അംഗമായിരിക്കും. പൊലീസ് ലാത്തി വീശിയാണ് സ്റ്റേഡിയത്തിലെത്തിയ ആരാധകരെ മടക്കി അയച്ചത്. മുഖ്യമന്ത്രി മമതാ ബാനർജിയും സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു.