
ഗോവയിലെ നിശാ ക്ലബില്‍ തീപിടിത്തമുണ്ടായത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചല്ലെന്ന് അന്വേഷണ റിപ്പോർട്ട്. നിശാ ക്ലബിൽ നടന്ന ബെല്ലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീപിടിത്തത്തിനു കാരണമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ബെല്ലി ഡാന്‍സ് നടത്തിയവരാണ് പ്രതികളെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും കാണിച്ച് പിടിയിലായ പ്രതികള്‍ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് അന്വേഷണ റിപ്പോർട്ടും പുറത്തുവരുന്നത്.
നിശാ ക്ലബില്‍ ഡാന്‍സ് നടത്തുന്നതിനിടെ കരിമരുന്ന് പ്രയോഗിച്ചപ്പോള്‍ തീ പടർന്നു. തീപിടിത്തത്തെ തടയന്‍ സംവിധാനമില്ലായിരുന്നു. അടച്ചിട്ട കെട്ടിടത്തിനുള്ളില്‍ ചെറുതായി പോലും കരിമരുന്ന് പ്രയോഗിക്കരുതെന്ന നിയമം പാലിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മൂവായിരം ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള നിശാ ക്ലബിന്റെ സീലിങ് നിർമിച്ചത് മുളയും പനയോലയും പോലെ വേഗത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ്. ക്ലബിനുള്ളില്‍ മദ്യക്കുപ്പികൾ കൂട്ടിയിട്ടിരുന്നു. പുറത്തേക്കിറങ്ങാന്‍ ആവശ്യത്തിന് കവാടങ്ങളില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.