
വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ചയുടെ ലക്ഷ്യം പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ അപകീർത്തിപ്പെടുത്തലാണെന്ന് പ്രതിപക്ഷം. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ ബിജെപി അപമാനിച്ചെന്ന് ജയ്റാം രമേഷ് രാജ്യസഭയിൽ പറഞ്ഞു.
1927 ഒക്ടോബർ 30ന് ടഗോർ വന്ദേമാതരത്തിന്റെ ആദ്യ 2 ഖണ്ഡികകൾ ദേശീയ ഗാനമായി അംഗീകരിക്കാൻ സിഡബ്ല്യുസിയോടു നിർദേശിച്ചെന്നും പിന്നീട് അത് ദേശീയ ഗീതമായി അംഗീകരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 1937ൽ രാജ്യത്തെ സാമുദായിക അന്തരീക്ഷം കലുഷിതമായി. ഇപ്പോൾ ശതാബ്ദി ആഘോഷിക്കുന്ന സംഘടനയാണ് തീ പടർത്തിയതെന്നും ആർഎസ്എസിനെ ഉന്നമിട്ട് ജയ്റാം രമേഷ് പറഞ്ഞു.
മുഹമ്മദ് അലി ജിന്നയുടെ ശവകുടീരത്തിൽ തലകുനിച്ചവരാണ് ദേശീയത പഠിപ്പിക്കുന്നതെന്ന് കോൺഗ്രസ് എംപി സയ്യിദ് നസീർ ഹുസൈൻ പറഞ്ഞു. ഗാന്ധി, നെഹ്‌റു, അംബേദ്കർ എന്നിവരുടെ സംഭാവനകളെക്കുറിച്ച് പാർലമെന്റിൽ പ്രത്യേക ചർച്ച നടത്തണമെന്ന് സിപിഐ അംഗം പി.സന്തോഷ് കുമാർ ആവശ്യപ്പെട്ടു.