
രാജ്യസഭയിൽ ചൂടേറിയ ചർച്ചകൾക്കു വഴിവച്ച് ‘വന്ദേമാതരം’ ഗാനം. വന്ദേമാതരം ബംഗാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും അതിർത്തിയിലുള്ള സൈനികർ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യുമ്പോൾ ഉയർത്തുന്ന മുദ്രവാക്യമാണ് അതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പറഞ്ഞു. വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ചയുടെ ആവശ്യകതയെക്കുറിച്ച് ചില അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് വിഷയത്തിൽ മറുപടിയുമായി അമിത് ഷാ രംഗത്തെത്തിയത്. ‘വന്ദേമാതരം’ ദേശീയ ഗീതത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ച് രാജ്യസഭയിൽ സംസാരിക്കവെയാണ് അമിത്ഷായുടെ പ്രസ്താവന.
‘‘വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ചയുടെ ആവശ്യകത, വന്ദേമാതരത്തോടുള്ള സമർപ്പണത്തിന്റെ ആവശ്യകത, അന്ന് അതിന് പ്രധാന്യമുണ്ടായിരുന്നു. ഇപ്പോഴും അത് ആവശ്യമാണ്. 2047-ൽ നമ്മൾ വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അത് എല്ലായിപ്പോഴും പ്രധാനമാണ്. ബംഗാളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ ചർച്ചകൾ നടക്കുന്നതെന്ന് ചിലർ കരുതുന്നു. ഈ ചർച്ചകളെ ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുത്. അങ്ങനെ ചെയ്യുന്നവർ നമ്മുടെ ദേശീയ ഗീതത്തിന്റെ മഹത്വത്തെ താഴ്ത്തിക്കെട്ടാൻ ആഗ്രഹിക്കുകയാണ്. വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളിൽ നിന്നുള്ളയാളാണെന്നത് ശരിയാണ്, ആനന്ദ് മഠത്തിന്റെ ഉത്ഭവം ബംഗാളിലാണെന്നതും ശരിയാണ്, പക്ഷേ വന്ദേമാതരം ബംഗാളിലോ രാജ്യത്തിന്റെ അതിർത്തിയിലോ മാത്രമായി ഒതുങ്ങി നിന്നില്ല. അതിർത്തിയിലുള്ള സൈനികരോ കാവൽ നിൽക്കുന്ന പൊലീസുകാരോ രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കുമ്പോൾ, വന്ദേമാതരം മാത്രമാണ് അവർ ഉയർത്തുന്ന മുദ്രാവാക്യം’’ – അമിത് ഷാ പറഞ്ഞു.