
നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടു. ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാരെന്നും കോടതി പ്രസ്താവിച്ചു. കൂട്ടബലാത്സംഗം, ഗൂഢാലോചന തെളിഞ്ഞു. സംഭവം നടന്ന് എട്ട് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി പറയുന്നത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മലയാള സിനിമാരംഗത്ത് കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധി പറയുന്നത്. ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയിലെത്തിയിരുന്നു. വന്‍ ജനക്കൂട്ടമാണ് വിധി കേള്‍ക്കാന്‍ എത്തിയിരിക്കുന്നത്.
പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി ഒന്നാംപ്രതിയും നടനും നിര്‍മാതാവുമായ ദിലീപ് എട്ടാം പ്രതിയുമായിരുന്നു. കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരുന്നത്. ഇത് തെളിയിക്കാനായില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, തമ്മനം സ്വദേശി മണികണ്ഠന്‍, വിജീഷ് വി.പി, ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ്, ഇരട്ടി സ്വദേശി ചാര്‍ളി തോമസ്, സനല്‍കുമാര്‍, ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി.ശരത് എന്നിവരാണ്പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന കുറ്റമാണ് ഏഴാം പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ഇയാളെയും കുറ്റവിമുക്തനാക്കി.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, പ്രതികളെ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീകുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 376 (ഡി) പ്രകാരം കൂട്ടബലാത്സംഗത്തിന് 20 വര്‍ഷം കഠിന തടവുമുതല്‍ ജീവപര്യന്തം തടവും പിഴയും ലഭിക്കാവുന്നതാണ്. പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളൊക്കെ രണ്ടുവര്‍ഷം മുതല്‍ തടവുശിക്ഷ ലഭിക്കുന്നതാണ്.
2017 ഫെബ്രുവരി 17 നാണ് കേരളത്തെ നടുക്കിയ ആക്രമണം യുവനടിക്കുനേരെ നടക്കുന്നത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ അത്താണിക്കു സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് കേസ്. ആദ്യ പ്രതിപ്പട്ടികയില്‍ ദിലീപ് ഉണ്ടായിരുന്നില്ല.
എന്നാല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പൊലിസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്. 28 സാക്ഷികള്‍ കേസില്‍ കൂറുമാറിയിരുന്നു.