ublnews.com

ഉത്തര കൊറിയയോടു മാപ്പു പറയുന്നത് പരിഗണനയിലാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

ഉത്തര കൊറിയയോടു മാപ്പു പറയുന്നത് പരിഗണനയിലാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ യങ്. യൂൻ സുക് യോൽ പ്രസിഡന്റായിരിക്കെ രാജ്യത്ത് പട്ടാളനിയമം നടപ്പാക്കാൻ നടത്തിയ നീക്കങ്ങൾക്കു മുന്നോടിയായി ഉത്തരകൊറിയയുമായി സംഘർഷമുണ്ടാക്കാൻ ബോധപൂർവം ശ്രമങ്ങൾ നടത്തിയെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് ലീ ജെ യങ്ങിന്റെ പ്രസ്താവന. സംഘർഷമുണ്ടാക്കാൻ മനഃപൂർവം ശ്രമമുണ്ടായോ എന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെങ്കിലും മാപ്പുപറയാനാണ് വ്യക്തിപരമായി ഇഷ്ടപ്പെടുന്നതെന്ന് യങ് പറഞ്ഞു. ‘നമ്മൾ ക്ഷമാപണം നടത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. പക്ഷേ, എന്നെ ഉത്തര കൊറിയൻ അനുകൂലി എന്നു മുദ്രകുത്തി താറടിക്കുമോയെന്നും രാജ്യത്ത് രാഷ്ട്രീയ പ്രത്യയശാസ്ത്രപരമായ തർക്കങ്ങൾക്ക് ഇതു കാരണമായേക്കുമോ എന്നുമുള്ള ആശങ്ക കാരണം എനിക്കിതുവരെ അത് പറയാൻ കഴിഞ്ഞിട്ടില്ല’ – ലീ ജെ യങ് പറഞ്ഞു.

യൂൻ സുക് യോൽ ഭരണത്തിലിരിക്കെ 2024 ഒക്ടോബറിൽ ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകൾ വിതറാൻ ദക്ഷിണ കൊറിയയുടെ ഡ്രോണുകളും ബലൂണുകളും പ്യോങ്‌യാങിനു മുകളിലൂടെ മൂന്നു തവണ പറത്തിയെന്ന് ഉത്തര കൊറിയ പരസ്യമായി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം ദക്ഷിണ കൊറിയൻ സൈന്യം നിഷേധിച്ചു. ലീ ജെ യങ് യങ് അധികാരമേറ്റതോടെ, ഉത്തരകൊറിയയെ അലോസരപ്പെടുത്തുന്ന നടപടികൾ ദക്ഷിണ കൊറിയ നിർത്തിവച്ചു. അതിർത്തിയിൽ ഉച്ചഭാഷിണികളിലൂടെ കെ–പോപ് സംഗീതവും ലോകവാർത്തകളും കേൾപ്പിച്ചിരുന്നതും നിർത്തി. അതേസമയം, ദക്ഷിണ കൊറിയൻ പൗരൻമാർ ഉത്തരകൊറിയയിൽ തടവിൽ കിടക്കുന്ന കാര്യം അറിയില്ലെന്ന യങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. രാജ്യത്തു പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഈ വർഷം ജനുവരിയിൽ യൂൻ സുക് യോലിനെ അറസ്റ്റ് ചെയ്‌തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top